അനാഥാലയത്തില് വളര്ന്ന ആ കുട്ടി ഇന്ന് തന്റെ സ്വപ്നങ്ങൾ ഒരോന്നായി യാഥാർഥ്യമാക്കുകയാണ്. കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിൽ വളർന്ന വിജയകുമാർ അശോകന്റെ ജീവിതകഥ എല്ലാവർക്കും മാതൃകയാണ്.
വിദ്യാഭ്യാസത്തിന്റെ ശക്തി ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ വിജയകുമാർ അശോകൻ, ഇന്ന് പാലക്കാട് ഗവ. വിക്ടോറിയ കോളജ് മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്.
തന്റെ ജീവിതവഴിയെ കുറിച്ചും പോരാട്ടങ്ങളെ പറ്റിയും വിജയകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്.
കുറിപ്പിന്റെ പൂർണരൂപം:
2026 ഫെബ്രുവരി 13 എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. പാലക്കാട് ഗവ. വിക്ടോറിയ കോളജ് മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചു. സ്ഥിരമായ സർക്കാർ ജോലി ലഭിക്കുകയെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്യധികം സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.
സാമ്പത്തികസുരക്ഷിതത്വം, സാമൂഹികപദവി എന്നിവയൊക്കെ ആ ജോലിയാൽ കൈവരുന്നു എന്നതുംകൂടിയാണ് അതിന് പിന്നിലെ കാരണം. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഈ കുറിപ്പെഴുതാൻ ഇപ്പോഴാണ് തോന്നലുണ്ടായത്.
എന്നെ സ്നേഹിക്കുന്ന, എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കൾ, അധ്യാപകർ എന്നിവരൊക്കെ എന്റെ ഈ കുറിപ്പിനുവേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്നെനിക്ക് അറിയാം. കാരണം ഈ ജോലി എന്നത് എനിക്ക് അത്രമാത്രം പ്രധാനമായിരുന്നു.
ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനൊരു പദവി കൈവന്നതിൽ എന്നെക്കാളധികം ആത്മാർഥമായി സന്തോഷിക്കുന്നവർ ഉണ്ട്.
എന്റെ ജീവിതത്തിലെ സന്തോഷത്തെയും ദുഃഖത്തെയും ഏതൊരു വികാരത്തെയും ഞാൻ ഒരേ പാറ്റേണിലാണ് പരിഗണിക്കുന്നത്. അധികസന്തോഷത്തിലേക്കോ അധികദുഃഖത്തിലേക്കോ അതിനെ കടക്കാൻ ഞാൻ അനുവദിക്കാറില്ല.
എന്റെ ജീവിതം പലവിധസാഹചര്യങ്ങളിൽ വൈകാരികമായി ആ നിലയിൽ പരുവപ്പെട്ടുകഴിഞ്ഞു. മൂന്നാം വയസിലാണ് ഞാൻ അനാഥനായത്. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഞങ്ങൾ നാലുമക്കളും എട്ടുവയസുവരെ വല്യമ്മച്ചിയുടെ (അച്ഛന്റെ അമ്മ) സംരക്ഷണത്തിലായിരുന്നു.
എന്നാൽ വല്യമ്മച്ചിയുടെ മരണശേഷം എന്റെ അമ്മായി (അച്ഛന്റെ സഹോദരി) ആണ് ഞങ്ങളെ നോക്കിയത്. എന്നാൽ അവിടുത്തെ സാഹചര്യങ്ങൾ കാരണം പിന്നീട് കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവൻ എന്ന സ്ഥാപനത്തിൽ ഞങ്ങളെ അമ്മായി കൊണ്ടുപോയി ചേർത്തു.
ആരോരുമില്ലാത്തവർക്കും സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും അഭയവും അന്നവും അക്ഷരവും നൽകിവന്നിരുന്ന ഒരു സ്ഥാപനം. അവിടെയാണ് ഞാൻ ഡിഗ്രി വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡിഗ്രി പാലാ സെന്റ് തോമസ് കോളജിൽ ആയിരുന്നു.
യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടുകൂടി വിജയിച്ചു. ഇരുപതാമത്തെ വയസിൽ, ബാലഭവനിലെ പതിമൂന്നുവർഷത്തെ ജീവിതം പൂർത്തിയാക്കി അവിടുന്ന് ഇറങ്ങി. എനിക്ക് പഠിക്കാനും ജീവിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ബാലഭവനിൽ ഞങ്ങളുടെ അച്ചാച്ചൻ ചെയ്തുതന്നു.
ചെറുപ്പം മുതൽ നന്നായി പഠിച്ചു എന്നത് തന്നെയാണ് എന്റെ ഈ വിജയത്തിന്റെ അടിസ്ഥാനമായി ഞാൻ കാണുന്നത്. ഡിഗ്രിപഠനത്തിന് ശേഷം പിജി ചെയ്യാനായി ഞാൻ പോയത് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലായിരുന്നു. പ്രവേശനപ്പരീക്ഷയിൽ മുൻനിരയിലുണ്ടായിരുന്നതുകൊണ്ടുതന്നെ കാലടി മുഖ്യകേന്ദ്രത്തിൽ അഡ്മിഷൻ ലഭിച്ചു.
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഹയർ എഡ്യുക്കേഷൻ സ്കോളർഷിപ്പ് അന്ന് എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. പിജി പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ യുജിസി നെറ്റും ജെആർഎഫും ഞാൻ കരസ്ഥമാക്കി.
അതിനുശേഷമാണ് എംഫിൽ ചെയ്യാനായി കേരള സർവകലാശാല കാര്യവട്ടം കാമ്പസിലേക്ക് വരുന്നത്. ഒന്നാം റാങ്കോടുകൂടി എംഫിൽ പൂർത്തിയാക്കി. തുടർന്ന് അവിടെ തന്നെ ഡോ. സി.ആർ. പ്രസാദിന്റെ മാർഗനിർദേശത്തിൽ ജെആർഎഫോടുകൂടി പിഎച്ച്ഡിയും പൂർത്തിയാക്കി.
പ്രബന്ധസമർപ്പണത്തിനു ശേഷം ഇപ്പോൾ ഓപ്പൺ ഡിഫൻസിനായി കാത്തിരിക്കുന്നു. പഠനം മാത്രമായിരുന്നു എന്റെ മൂലധനം എന്ന് കാണിക്കാനാണ് ഇത് ഞാൻ പറഞ്ഞത്.
സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു പ്രിവിലേജുകളും ഇല്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സർക്കാർസ്ഥാപനങ്ങളിൽ പഠിച്ച് മാത്രം നേടിയ വിജയമാണിത്.
കേരള പിഎസ്സി മുഖേന അസിസ്റ്റന്റ് പ്രഫസർ ജോലി ലഭിച്ചു എന്നതിൽ സന്തോഷത്തെക്കാൾ എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിലും വിദ്യാഭ്യാസത്തിലും കരിയർരൂപീകരണത്തിലും രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്.
സാമൂഹികവും സാമ്പത്തികവും ജോലി/പദവി പരവും സാംസ്കാരികവുമായ ഭദ്രതയുള്ള രക്ഷിതാക്കൾക്ക് അവരുടെ മക്കളെ അതിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കാനും കൃത്യമായ മാർഗനിർദ്ദേശം നൽകാനും സാധിക്കും.
മക്കൾ അത് പ്രയോജനപ്പെടുത്തുകയും ചെയ്യും. മാത്രമല്ല; മേൽപ്പറഞ്ഞ തരത്തിലുള്ള ഭദ്രതകൾ ഉള്ള കുട്ടികൾക്കാകട്ടെ; ജീവിതത്തിന്റെ യാതൊരു പ്രാരാബ്ധങ്ങളും അറിയേണ്ടിയും വരില്ല.
അവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് അവർ ആഗ്രഹിക്കുന്നതുപോലെ യാത്രകളൊക്കെ പോയി ഇഷ്ടമുള്ള ജോലികൾ കിട്ടുന്നതിനുവേണ്ടി ധാരാളം വർഷങ്ങൾ പ്രയത്നിക്കാനൊക്കെ അവസരങ്ങൾ ലഭിക്കും.